2017 ജൂണിലാണ് ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ അഗ്നിബാധ ഉണ്ടാകുന്നത്. ഈ സംഭവത്തിലെ സുരക്ഷാവീഴ്ചകൾ പഠിക്കാൻ നിയമിച്ച കമ്മിറ്റി റിപ്പോർട്ട് നൽകുന്നത് 2024 സെപ്റ്റംബർ നാലിനാണ്.
ഈ ലണ്ടൻകാർ ഒക്കെ നമ്മൾ മലയാളികളെ കണ്ടു പഠിക്കേണ്ടതാണ്. 2024 ഡിസംബർ 29 ന് വൈകീട്ട് ആണ് ശ്രീമതി ഉമാ തോമസ് എം.എൽ.എക്ക് സ്റ്റേജിൽ നിന്നും വീണ് ഗുരുതരമായി പരിക്കേൽക്കുന്നത്. ഇന്നിപ്പോൾ 2024 ഡിസംബർ 31 രാവിലെ ആയപ്പോഴേക്കും സംയുക്ത സുരക്ഷാ പരിശോധനാ റിപ്പോർട്ട് വന്നു കഴിഞ്ഞു. 48 മണിക്കൂർ പോലും ആയിട്ടില്ല.
ഇനി കുറച്ചുപേരെ അറസ്റ്റ് ചെയ്യണം, കുറച്ചു ടി വി ചർച്ചകൾ നടത്തണം, പ്രസ്താവന നടത്തണം. അതോടെ ആ ഉത്തരവാദിത്തം കഴിഞ്ഞു. പിന്നെ പുതുവർഷമായി.
അടുത്ത അപകടം വരെ ഇതിനെപ്പറ്റി ഇനി ആരും ഓർക്കില്ല. അറസ്റ്റ് ചെയ്യപ്പെട്ടവർ ഒക്കെ ജാമ്യം കിട്ടിപ്പോകും. അവർ പിന്നെയും സ്റ്റേജ് കെട്ടും, അപകടമുണ്ടാക്കും. ‘സുരക്ഷാ വീഴ്ചകൾ’ തുടരും. നഷ്ടം അപകടത്തിൽ പെട്ട ആൾക്കും കുടുംബത്തിനും മാത്രം. ജയിലിൽ പോയവരൊക്കെ പതുക്കെ അവിടുന്ന് പൊടിയും തട്ടി പോകും.
ഓരോ വർഷവും പതിനായിരക്കണക്കിന് അപകടങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നത്. റോഡപകടം തന്നെ നാല്പതിനായിരത്തോളം വരും. എണ്ണൂറോളം ആളുകളാണ് ഓരോവർഷവും ഉയരത്തിൽ നിന്നു വീണുമരിക്കുന്നത്.
നമ്മുടെ കെട്ടിട നിർമ്മാണരംഗം എടുത്താൽ ശരാശരി ദിവസം ഒരാളെങ്കിലും സുരക്ഷിതരമല്ലാതെ ഉയരങ്ങളിൽ ജോലി ചെയ്യുന്നതിനിടെ വീണ് മരിക്കുന്നുണ്ടാകും. അതിന്റെ പത്തിരട്ടിയെങ്കിലും നടുവൊടിഞ്ഞ് കിടക്കുന്നുമുണ്ടാകും. ഇതിന്റെയൊന്നും കണക്ക് പോലും ആരും സൂക്ഷിക്കുന്നില്ല. ഇവിടെയാണ് ‘സുരക്ഷാ പരിശോധന’യുടെ പ്രസക്തി.
കൊച്ചിയിലെ സംഭവത്തിൽ വീഴ്ച ഉണ്ടായതിൽ നിന്നു തന്നെ സുരക്ഷാ വീഴ്ച വ്യക്തമാണ്. അതിന് സ്പെക്കുലേഷനോ ഇന്റെറോഗേഷനോ ഒന്നും വേണ്ട.
ഒരപകടം ഉണ്ടായിക്കഴിഞ്ഞാൽ ധൃതിപിടിച്ച് അന്വേഷണം നടത്തി നാലു പേരെ അറസ്റ്റ് ചെയ്ത് പൊതുവികാരത്തെ സംതൃപ്തിപ്പെടുത്തുന്നതല്ല പ്രൊഫഷണലായിട്ടുള്ള സുരക്ഷാരീതി.
മറിച്ച് അപകടമുണ്ടാകാനിടയുള്ള സാഹചര്യത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണം. ഉദാഹരണത്തിന്,
- സ്റ്റേജിന്റെ സുരക്ഷിതമായ ഉയരം എത്രയായിരിക്കണം എന്നതിൽ നമുക്ക് ചട്ടങ്ങൾ ഉണ്ടോ? ഇത് കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങൾക്കും കല്യാണമണ്ഡപങ്ങൾക്കും എല്ലാം ഒരുപോലെയാണോ?
- ചട്ടം ഉണ്ടെങ്കിൽ ആരാണ് ഈ ചട്ടം ഉണ്ടാക്കിയത്? ഏത് സർക്കാർ വകുപ്പാണ് ഇത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത്?
- തൽക്കാലികമായി സ്റ്റേജുകൾ ഉണ്ടാക്കുമ്പോൾ അതിന്റെ സുരക്ഷാചട്ടങ്ങൾ എന്തെല്ലാമാണ്?
- ചട്ടം ഉണ്ടെങ്കിൽ ആരാണ് ഈ ചട്ടം ഉണ്ടാക്കിയത്, ഏത് സർക്കാർ വകുപ്പാണ് ഇത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത്?
- നല്ല സുരക്ഷാനിയമങ്ങൾ ഉള്ള രാജ്യങ്ങളിൽ Scaffolding (കെട്ടിടം പണിയിലേർപ്പെട്ടിരിക്കുന്നവർക്കായി നിർമ്മിക്കുന്ന താൽക്കാലിക തട്ട്) വളരെ കർശനമായി നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. അതിന്റെ ഡിസൈൻ, നിർമ്മാണ വസ്തുക്കൾ, നിർമ്മിക്കുന്നവരുടെ പരിശീലനം, ലോഡ് ടെസ്റ്റിംഗ്, ടെസ്റ്റ് ചെയ്യുന്നവരുടെ പരിശീലനം എല്ലാത്തിനും നിയമങ്ങൾ ഉള്ളതാണ്. നമുക്ക് ഇത്തരം നിയമങ്ങൾ ഉണ്ടോ?
- നിയമങ്ങൾ ഉണ്ടെങ്കിൽ ആരാണ് ഈ നിയമം ഉണ്ടാക്കിയത്, ഏത് സർക്കാർ വകുപ്പാണ് ഇത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത്?
- ഉയരത്തിൽ ജോലി ചെയ്യുന്നതിന് കർശനമായ സുരക്ഷാ നിയമങ്ങൾ ഉണ്ട്. പതിനഞ്ചടി ഉയരത്തിൽ സ്റ്റേജ് കെട്ടി പരിപാടി നടത്തുമ്പോൾ അത് ഒരു ‘working at heights’ സാഹചര്യമല്ലേ? കേരളത്തിൽ ഇത്തരം നിയമങ്ങൾ ഉണ്ടോ?
- നിയമങ്ങൾ ഉണ്ടെങ്കിൽ ആരാണ് ഈ നിയമം ഉണ്ടാക്കിയത്, ഏത് സർക്കാർ വകുപ്പാണ് ഇത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത്?
- ഒരു പരിപാടി നടത്തുമ്പോൾ അപകടസാധ്യത എപ്പോഴുമുണ്ട്. എന്ത് സുരക്ഷാക്രമീകരണങ്ങൾ വേണമെന്നാണ് നിയമം അനുശാസിക്കുന്നത്? പരിശീലനം ലഭിച്ച ആളുകൾ, ഉപകരണങ്ങൾ, ക്രൗഡ് മാനേജ്മെന്റ്, ട്രാഫിക് മാനേജ്മെന്റ്, എമർജൻസി റെസ്പോൺസ്?
- എത്ര ആളുകൾ കൂടുമ്പോഴാണ് ഇത്തരം സംവിധാനങ്ങൾ ഉണ്ടാകേണ്ടത്? ഏതുതരം പരിപാടികൾക്ക്? സാംസ്കാരികം? വിവാഹം? രാഷ്ട്രീയസമ്മേളനം? മതസമ്മേളനം?
- നിയമങ്ങൾ ഉണ്ടെങ്കിൽ ആരാണ് ഈ നിയമം ഉണ്ടാക്കിയത്, ഏത് സർക്കാർ വകുപ്പാണ് ഇത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത്?
- മുൻപറഞ്ഞ കാര്യങ്ങളിൽ നിയമവും ചട്ടവും ഉറപ്പുവരുത്തേണ്ട സർക്കാർ സംവിധാനങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ഉറപ്പുവരുത്തിയിരുന്നുവോ?
ഈ ചോദ്യങ്ങളിൽ പലതിന്റേയും ഉത്തരം നമുക്ക് വേണ്ടത്ര നിയമങ്ങൾ ഇല്ല, പരിശീലനം ലഭിച്ച തൊഴിലാളികളോ ഉദ്യോഗസ്ഥരോ ഇല്ല എന്നൊക്കെയാകും. അപ്പോൾ ആ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുക, അതിന്റെ മേൽനോട്ടത്തിന് സർക്കാരിൽ ഉത്തരവാദിത്തപ്പെട്ട വകുപ്പുകൾ ഉണ്ടാക്കുക, പരിശീലനം ലഭിച്ച തൊഴിലാളികൾ ഉണ്ടാവുക, പരിശീലിപ്പിക്കാൻ സ്ഥാപനങ്ങൾ ഉണ്ടാക്കുക എന്നിങ്ങനെ ഏറെ മാറ്റങ്ങൾ വേണ്ടിവരും. ഈ മാറ്റങ്ങൾ വരുമ്പോഴാണ് അപകടങ്ങൾ കുറയുന്നത്. മലയാളികളുടെ ‘റെക്കോർഡ്’ പൊങ്ങച്ചത്തെ തന്ത്രപൂർവ്വം മുതലൈടുക്കാൻ ശ്രമിച്ചവർ രണ്ടാഴ്ച ജയിലിൽ കിടന്നാലൊന്നും നമ്മുടെ സുരക്ഷാ സംസ്കാരം മാറുകയില്ല.
അതുകൊണ്ടാണ് മറ്റിടങ്ങളിൽ റിപ്പോർട്ട് ഉണ്ടാക്കാൻ മാസങ്ങളോ വർഷങ്ങളോ എടുക്കുന്നത്.
ഇക്കാര്യത്തിൽ എന്റെ നിർദ്ദേശം ഇതാണ്. അറസ്റ്റും കോലാഹലവും ചർച്ചയും ഒക്കെ നടന്നോട്ടെ. പക്ഷെ ഒരാഴ്ച കഴിയുമ്പോൾ സുരക്ഷ വിഷയത്തിലും incident investigation ലും പ്രൊഫഷണലായി പരിശീലനം ലഭിച്ച Josy John നെ പോലെയുള്ള ഒരാളുടെ നേതൃത്വത്തിൽ ഒരു കേരളത്തിലെ ‘event Managment’ വിഷയത്തിലെ സുരക്ഷാ സംവിധാനത്തെപ്പറ്റി വിശദമായി പഠിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഒരു കമ്മിറ്റിയെ നിയമിക്കുക, ആറുമാസം സമയം നൽകുക. അടുത്ത തദ്ദേശസ്വയംഭരണസമിതികൾ വരുമ്പോഴേക്ക് വേണ്ടത്ര നിയമവും ചട്ടവും നിയമസഭ പാസാക്കിയെടുക്കുക. വെന്റിലേറ്ററിൽ കിടക്കുന്ന നിങ്ങളുടെ സഹപ്രവർത്തകക്കും സമൂഹത്തിനും നൽകാവുന്ന ഏറ്റവും വലിയ സംഭാവന അതായിരിക്കും.
കാരണം വെന്റിലേറ്ററിൽ കിടക്കുന്നത് ഒരു എം.എൽ.എ. മാത്രമല്ല മലയാളി സമൂഹത്തിന്റെ മൊത്തം സുരക്ഷാബോധം കൂടിയാണ്.
മുരളി തുമ്മാരുകുടി
Leave a Comment