പൊതു വിഭാഗം

മയക്കുമരുന്നിൽ മരിക്കുന്ന കേരളം

ഈ വർഷം തുടങ്ങിയത് തന്നെ തൃശ്ശൂരിൽ പതിനെട്ട് വയസ്സ് പോലും തികയാത്ത രണ്ടു കുട്ടികൾ ഒരാളെ കുത്തിക്കൊന്ന വാർത്തയുമായിട്ടാണ്.

ചേന്ദമംഗലത്ത് ഒരാൾ അടുത്തവീട്ടിലെ നാലുപേരെ അടിച്ചുവീഴ്ത്തി, അതിൽ മൂന്നുപേർ മരിച്ച വാർത്ത പിന്നീട് വന്നു.

ഇപ്പോൾ ‘ജനിപ്പിച്ചതിനുള്ള ശിക്ഷയായി’ മകൻ അമ്മയെ വെട്ടിക്കൊന്ന സംഭവം വരുന്നു.

ഇതിന്റെയൊക്കെ പിന്നിൽ മയക്കുമരുന്നിന്റെ ഉപയോഗമുണ്ടെന്ന് വാർത്തകളും ചർച്ചകളും ഉണ്ടെങ്കിലും അത് തെളിയിക്കാനുള്ള ആധുനിക സംവിധാനങ്ങൾ നമുക്കുണ്ടോ എന്നറിയില്ല.

പക്ഷെ കേട്ടിടത്തോളം ഈ അക്രമങ്ങൾക്ക് പറഞ്ഞ കാരണങ്ങൾ ഒന്നും കൊലപാതകത്തിലേക്ക് നയിക്കേണ്ടല്ല. സ്വബുദ്ധിയെ കാര്യമായി ബാധിക്കുന്ന എന്തോ ഇതിനെല്ലാം പിന്നിലുണ്ടെന്ന് വ്യക്തം. മയക്കുമരുന്നാകാനാണ് സാധ്യത.

കേരളത്തിൽ മയക്കുമരുന്നിന്റെ ഉപഭോഗം, വിദ്യാർത്ഥികളുടെ ഇടയിൽ ഉൾപ്പടെ, കൂടിവരുന്നു എന്നത് ഏറെ നാളായി പറഞ്ഞു കേൾക്കുന്ന കാര്യമാണ്. ശ്രീ. ഋഷിരാജ് സിംഗിന്റെ കാലത്ത് ഇതിനെതിരെ നല്ലരീതിയിൽ അവബോധം നടന്നിരുന്നു. പക്ഷെ ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണത്തിലല്ലെന്നുമാത്രമല്ല, കൈവിട്ടു പോകുന്നു എന്നുമാണ് തോന്നുന്നത്. Drug is dirty business എന്ന് ലാലേട്ടനും പറഞ്ഞിട്ടുണ്ടല്ലോ.

ഇതിന് പല കാരണങ്ങളുണ്ട്.

ഒന്നാമത് കേരളത്തിൽ എല്ലാ മയക്കുമരുന്നുകളും നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതിന്റെ കച്ചവടവും ഉപയോഗവും നിയമവിരുദ്ധമാണ്. അപ്പോൾ ഒരു ക്രിമിനൽ ശൃംഖല ഇതിന്റെ വിതരണത്തിന് പിന്നിലുണ്ട്.

രണ്ടാമത് നിരോധിച്ചിരിക്കുന്ന വസ്തുവായതിനാൽ ഇതിന്റെ വ്യാപാരം വളരെ ലാഭമുള്ളതാണ്. മയക്കുമരുന്നു കടത്താൻ സാധാരണക്കാരേയും അത് പിടിക്കാതിരിക്കാർ ഔദ്യോഗിക സംവിധാന്നത്തേയും വിലക്കെടുക്കാൻ ഈ മയക്കുമരുന്നു ലോബിക്ക് കഴിയും.

മയക്കുമരുന്ന് കേസിൽ പെട്ടാൽ ശിക്ഷ കടുത്തതാണ്. അതുകൊണ്ടുതന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് ഇത് ചാകരയാണ്. ലോകത്തെവിടെയും ചെറുകിട വ്യാപാരമായിട്ടാണ് മയക്കുമരുന്ന് കച്ചവടം തുടങ്ങുന്നതെങ്കിലും വലിയ ലാഭമുള്ളതിനാൽ ഇത് അതിവേഗത്തിൽ വളരുന്നു. കച്ചവടം നടത്താൻ പിന്തുണയുമായി ആയുധങ്ങളും ക്വൊട്ടേഷൻ സംഘങ്ങളും ഉണ്ടാകുന്നു.

താഴ്ന്ന തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് കൈകൂലി കൊടുത്തു തുടങ്ങുന്ന കച്ചവടം ജുഡീഷ്യറിയേയും രാഷ്ടീയക്കാരേയും വിലക്കുവാങ്ങാനും വിരട്ടാനും സാധിക്കുന്ന തലത്തിലേക്ക് വളരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വ്യാപാരം ചെയ്യുന്നവരും ഉൾപ്പെട്ട അക്രമങ്ങൾ കൊലപാതകങ്ങൾ ആത്മഹത്യകൾ ഒക്കെ കൂടിവരും. ലോകത്തെവിടെയും ഉദാഹരണങ്ങളുണ്ട്. പഞ്ചാബ് മുതൽ മെഡലിൻ വരെ.

കേരളത്തിൽ കാര്യങ്ങൾ അവിടെ എത്തുന്നതിന് മുൻപ് തന്നെ ഈ വിഷയം ഗുരുതരമായിക്കണ്ട് കൈകാര്യം ചെയ്യണം. ഒരു കാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കണം. എല്ലാമയക്കുമരുന്നുകളും പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള നിയമങ്ങൾ ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ല.

മയക്കുമരുന്ന് കടത്തിന് സിംഗപ്പൂരിൽ വധശിക്ഷയാണ് നൽകുന്നത്. അവിടെയും മയക്കുമരുന്ന് വ്യാപാരം ഒഴിവാക്കാൻ സാധിച്ചിട്ടില്ല. മയക്കുമരുന്ന് നിയന്ത്രണങ്ങളുടെ കാര്യത്തിൽ അനവധി ലോകമാതൃകകൾ ഇന്ന് ലഭ്യമാണ്.

ഈ കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് കേരളത്തിന് അനുയോജ്യമായ നയങ്ങളും നിയമങ്ങളും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ട സമയമായി.

ഏറെ ജാഗ്രതവേണം, അല്പം ഭയവും. സുരക്ഷിതരായിരിക്കുക!

മുരളി തുമ്മാരുകുടി

May be an image of 3 people and text

Leave a Comment