പൊതു വിഭാഗം

പോത്തിന്റെ കാലും മനുഷ്യന്റെ ഹൃദയവും!

ഇന്നലെ ബോണിൽ തിരിച്ചെത്തി. പൂജ്യത്തിന് താഴെ ഉള്ള തണുപ്പാണ്, സൂര്യനെ കാണണമെങ്കിൽ വ്യാഴാഴ്ച വരെ കാക്കണം എന്നാണ് വെതർ ഫോർകാസ്റ്റ് പറയുന്നത്.

ഒരു മാസത്തിലേറെ നാട്ടിലുണ്ടായിരുന്നു. അറുപത് വയസ്സായത് പ്രമാണിച്ച് ഐ.ഐ.ടി.യിൽ പഠിച്ച സുഹൃത്തുക്കളോടൊപ്പം കാൺപൂരും കാശിയും ഉൾപ്പെട്ട ഉത്തരായനം ആയിരുന്നു ഒരാഴ്ച.

മറ്റനവധി പരിപാടികളും പ്ലാൻ ചെയ്താണ് നാട്ടിൽ എത്തിയത്, സ്വകാര്യവും പൊതുവായിട്ടും ഉള്ളവ. പക്ഷെ കാര്യങ്ങൾ വിചാരിച്ചത് പോലെയല്ല പോയത്.

ഏറ്റവും അടുത്ത ബന്ധുവിന് ഒരു ബൈ പാസ്സ് സർജറി വേണ്ടി വരുന്നു. പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ പതിവ് ചെക്ക് അപ്പിന് പോയതാണ്. അപ്പോഴാണ് ഹൃദയധമനികളിലെ ബ്ലോക്ക് കണ്ടുപിടിക്കുന്നതും ഡോക്ടർമാർ ബെപാസ്സ്‌ നിർദ്ദേശിക്കുന്നതും.

ബൈപാസ്സ് സർജറി ഇന്ന് പണ്ടത്തെപ്പോലെ അപൂർവ്വമല്ല. വെങ്ങോലയിൽ വീടിനടുത്തുള്ള രാജഗിരി ആശുപത്രിയിലാണ് നടത്തുന്നത്. ഏറെ പരിചയസമ്പന്നനും പ്രസിദ്ധനും ആയ ഡോക്ടർ ശിവ് കെ. നായർ ആണ് ഓപ്പറേഷന് നേതൃത്വം നൽകുന്നത്. എന്നിരുന്നാലും അടുത്ത ബന്ധുക്കളിൽ ഒരാൾക്ക് ആദ്യമായിട്ടാണ് ഹൃദയശസ്ത്രക്രിയ നടത്തുന്നത്. അതിന്റെ ടെൻഷൻ ഉണ്ട്, അനുബന്ധിച്ച തിരക്കുകളും. കുറച്ചു ദിവസം അതിനായി പോയി. ഓപ്പറേഷൻ ഒക്കെ നന്നായി പോയി, ബന്ധു സുഖം പ്രാപിച്ചു വരുന്നു.

എന്റെയും പതിവ് മെഡിക്കൽ ചെക്ക് അപ്പിന്റെ സമയമായിരുന്നു. അത് യാത്രയുടെ അവസാനമാക്കാം എന്ന് വച്ചു, കാരണം എന്തെങ്കിലും കുഴപ്പം കണ്ടുപിടിച്ചാൽ പിന്നെ മറ്റുള്ള പദ്ധതികളെല്ലാം മാറ്റേണ്ടി വരുമല്ലോ!

അവസാനത്തെ മൂന്നു ദിവസങ്ങൾ മെഡിക്കൽ പരിശോധനകൾക്കും അതിനുള്ള തയ്യാറെടുപ്പിനുമായി മാറ്റിവെച്ചു. എറണാകുളത്തെ ലൂർദ്ദ് ആശുപത്രിയിലും അമൃതയിലും ആണ് പരിശോധനകൾക്ക് പോകാറുള്ളത്. അതെല്ലാം കഴിഞ്ഞു. തടി കൂടുന്നതും വ്യായാമം കുറയുന്നതും കൊണ്ടുള്ള ചില പ്രശ്നങ്ങൾ ഒഴിച്ചാൽ മറ്റുള്ളതൊക്കെ ക്ലിയർ ആണ് !.

ഒരുമാസത്തിനുള്ളിൽ എറണാകുളത്തെ പ്രധാന ആശുപത്രികളിൽ കുറച്ചധികം സമയം ചിലവാക്കിയപ്പോൾ ശ്രദ്ധിച്ച ചില കാര്യങ്ങൾ ഉണ്ട്.

 

  1. സ്വിറ്റ്സർലാൻഡും ജർമ്മനിയും ഉൾപ്പടെ ലോകത്തെ പേരുകേട്ട പല ആരോഗ്യ സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ എല്ലാ പരിമിതികൾക്ക് ഉള്ളിലും ലോകോത്തരമാണ്.
  2. സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളിൽ ഉൾപ്പടെ എല്ലായിടത്തും എപ്പോഴും വലിയ തിരക്കാണ്. നഗരങ്ങളിൽ നിന്നും മാറി വലിയ ആശുപത്രികൾ ഒക്കെ വരുമ്പോൾ, “ഇവിടെ ഇത്രമാത്രം രോഗികൾ ഉണ്ടാകുമോ?” എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷെ എല്ലായിടത്തും തിരക്കോട് തിരക്കാണ്.
  3. ജീവിത ശൈലീരോഗങ്ങൾ ആണ് പ്രധാനവില്ലൻ ആയി കാണുന്നത്. പണ്ടൊക്കെ അറുപത് വയസ്സിന് മുകളിൽ ഉള്ളവരിൽ കൂടുതലായി കണ്ടുകൊണ്ടിരുന്ന ഷുഗറും പ്രഷറും അനുബന്ധ പ്രശ്നങ്ങളും ഒക്കെ അമ്പതിൽ നിന്നും താഴേക്ക് വരുന്നു. ഹൃദയവും കിഡ്നിയും ലിവറും ഒക്കെ ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലാണ്.
  4. ഇപ്പോഴും മറ്റു രാജ്യങ്ങളെയും മറ്റു സംസ്ഥാനങ്ങളെയും അപേക്ഷിച്ച് നമ്മുടെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിൽ പോലും ചികിത്സാചിലവുകൾ ഏറെ കുറവാണെങ്കിലും ഇവിടെയും മെഡിക്കൽ ചിലവുകൾ കൂടുകയാണ്. ജോലിയുടെ ഭാഗമായും അല്ലാതേയും ആളുകൾ കൂടുതൽ ഹെൽത്ത് ഇൻഷുറൻസ് എടുത്തു തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇത് പൊതുവെ ഹോസ്പിറ്റൽ ചിലവുകൾ വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്.
  5. ഒരാളുടെ ജീവിതകാലത്തെ മെഡിക്കൽ ചിലവുകളുടെ ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ അവസാന പത്തുവർഷങ്ങളിൽ ആയിരിക്കും എന്നാണ് വിദേശത്തെ പഠനങ്ങൾ പറയുന്നത്. പൊതുവെ ജീവിത ദൈർഘ്യം കൂടി വരുന്ന കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഈ സാഹചര്യത്തെ നേരിടാൻ ഇപ്പോൾ സാമ്പത്തികമായി തയ്യാറെടുത്തിട്ടില്ല എന്നതാണ് യാഥാർഥ്യം. സ്ഥലവിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് ഈ വിഷയത്തെ കൂടുതൽ വഷളാക്കും. വ്യക്തിപരമായും സമൂഹം എന്ന നിലയിലും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ്.

ജീവിത ശൈലി രംഗത്ത് കാണുന്ന ചില ട്രെൻഡുകളെപ്പറ്റി  ഈ അവസരത്തിൽ പറയണം.

  1. മലയാളികളുടെ ഭക്ഷണരീതിയിലും സാഹചര്യത്തിലും ഉണ്ടായിരിക്കുന്ന മാറ്റത്തെ പറ്റി “തിന്നു മരിക്കുന്ന മലയാളി” എന്നൊരു ലേഖനം ഒരിക്കൽ എഴുതിയിരുന്നു. പട്ടിണി പരിചിതമായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും സമ്പന്നതയിലേക്ക് ഒരു തലമുറകൊണ്ട് മാറിയതും സുഹൃത്തുക്കളും ബന്ധുക്കളും ആയുള്ള കൂടിച്ചേരലുകളുടെ കേന്ദ്രബിന്ദു ഭക്ഷണം ആയതും ആണ് നമ്മുടെ മോശപ്പെട്ട ഭക്ഷണരീതിയുടെ അടിസ്ഥാന കാരണം.
  2. സാമ്പത്തിക നില മെച്ചപ്പെട്ടതോടെ ഹോട്ടലിൽ ആയാലും വിവാഹങ്ങൾക്ക് ആയാലും മറ്റു ആഘോഷങ്ങൾക്ക് ആയാലും കൂടുതൽ കൂടുതൽ ഭക്ഷണം നൽകുക എന്നതായി രീതി. ഹോട്ടലിലെ ഉച്ചയൂണിന് രണ്ടാമത് ചോറ് കൊടുക്കുന്നത് പോലും സ്റ്റാൻഡേർഡ് അല്ലായിരുന്ന 1970 കളിൽ നിന്നും ‘അൺലിമിറ്റഡ് റൈസ് കുഴിമന്തി’ എന്നത് ഹോട്ടലുകളിൽ വ്യാപാര തന്ത്രം ആകുന്നു.
  3. സാമ്പത്തിക ഞെരുക്കത്തിന്റെ പ്രതീകം ആയിരുന്ന ‘ചട്ടിച്ചോർ’ ഇപ്പോൾ ചട്ടി നിറയെ ഇറച്ചിയും മീനും വെച്ചതും വറുത്തതും നിറച്ച് രണ്ടുപേർക്കുള്ള ഭക്ഷണവും മൂന്നുനേരത്തിന് അപ്പുറത്തുള്ള കലോറിയുമായി മാറിയിരിക്കുന്നു. രണ്ടു ചെറിയ കഷണം ഇറച്ചിയുമായി ഒരു ചാപ്സ് മേടിച്ച് രണ്ടുപേർ പങ്കിട്ടെടുത്ത കാലത്തുനിന്നും പ്ളേറ്റിൽ കൊള്ളാത്ത വലുപ്പത്തിൽ ഉള്ള പോത്തിൻ കാലും മീൻ തലയും ഒക്കെ കറിയായി വരുന്നു.
  4. പൊതുവെ ആരോഗ്യകരം എന്ന് നാം ചിന്തിക്കുന്ന വെജിറ്റേറിയൻ ഭക്ഷണങ്ങളും മസാലയുടെയും എണ്ണയുടേയും കളറിന്റേയും ഒക്കെ അമിത ഉപയോഗത്തോടെ ആരോഗ്യകരം അല്ലാതാകുന്നു. ‘വീട്ടിലെ ഊണിൽ’ പോലും എല്ലാ ദിവസവും പായസവുമായി പഞ്ചസാരയും കലോറിയും ഒക്കെ അവിടെയും പൊടി പൊടിക്കുന്നു.
  5. ഒരോണത്തിന് ഒരു സദ്യ ഉണ്ടിരുന്നത് ഇപ്പോൾ ഒരു മാസം വീട്ടിലും ഓഫീസിലും ക്ലബ്ബിലും റെസിഡന്റ് അസോസിയേഷനിലും ഒക്കെയായി സദ്യ പരമ്പര ആകുന്നു. ഒരു കല്യാണം എന്നാൽ ഇപ്പോൾ നിശ്ചയം മുതൽ പാർട്ടി വരെ നാലോ അഞ്ചോ ഭക്ഷണ മാമാങ്കം ആണ്.
  6. ഹോട്ടലിൽ കിട്ടുന്ന ഓരോ ഭക്ഷണത്തിന്റെയും കലോറി എഴുതിവെക്കുന്ന രീതി ഇപ്പോഴും നമുക്കില്ല. ഹോട്ടലിലും കല്യാണത്തിലും ഒരു ‘ഹെൽത്തി സെക്ഷൻ’ ഇപ്പോഴും ഇല്ല.
  7. ആരോഗ്യകരമായ ആരോഗ്യശീലം വളർത്താൻ ഡയട്ടീഷ്യൻസ് നടത്തുന്ന ശ്രമങ്ങളെല്ലാം പുതിയ റെസ്റ്റോറന്റുകളും വിഭവങ്ങളും രസകരമായി പരിചയപ്പെടുത്തുന്ന ‘ഹലോ ഗയ്‌സ്’ വ്ലോഗ്ഗർമാരുടെ വേലിയേറ്റത്തിൽ മുങ്ങിപ്പോകുന്നു.
  8. നമ്മുടെ പേരുകേട്ട ഹോട്ടലുകൾ, ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷനുകൾ, സെലിബ്രിറ്റി ഷെഫുമാർ, കാറ്ററിങ്ങ് കമ്പനികൾ, ഡയട്ടീഷ്യന്മാർ, ഫുഡ് വോൾഗർമാർ ഇവരെല്ലാം ഒരുമിച്ച് ശ്രമിച്ചാൽ കൂടുതൽ ആരോഗ്യകരമായ ഒരു ഭക്ഷണശീലം നമുക്കിടയിൽ ഉണ്ടാക്കാൻ സാധിക്കും. മാത്രമല്ല ഹോട്ടലിൽ ആണെങ്കിലും കാറ്ററിങ്ങ് പാർട്ടികളിൽ ആണെങ്കിലും  ആരോഗ്യകരമായ ഭക്ഷണം വേണം എന്നുള്ളവർക്ക് അതിനുള്ള ഓപ്‌ഷൻസ് ഉണ്ടാക്കാനും സാധിക്കും.

മാറേണ്ടത് ഭക്ഷണരീതി മാത്രമല്ല, വ്യായാമങ്ങൾ കൂടിയാണ്.

  1. ഒരുകാലത്ത് അധ്വാനം ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്‌കൂളിലോ കടയിലോ ഓഫീസിലോ പോകാൻ രണ്ടു കിലോമീറ്റർ നടക്കേണ്ടിയിരുന്ന കാലത്ത് വ്യായാമശീലം ആരെയും പഠിപ്പിക്കേണ്ടതില്ലായിരുന്നു. എന്നാൽ സ്വകാര്യവാഹനങ്ങളും ഓട്ടോ ഉൾപ്പടെയുള്ള പൊതുഗതാഗതവും കണക്ടിവിറ്റി കൂട്ടിയപ്പോൾ വ്യായാമശീലങ്ങൾ മാറ്റേണ്ടതായിരുന്നു. അതുണ്ടായില്ല.
  2. വലിയ നഗരങ്ങളിൽ കുറച്ച് സൗകര്യങ്ങൾ ഒഴിച്ച് കേരളത്തിൽ ബഹുഭൂരിപക്ഷം ആളുകൾക്കും സുരക്ഷിതമായി നടക്കാനുള്ള സൗകര്യങ്ങൾ ഇല്ല. റോഡിലെ വാഹനങ്ങളുടെ മരണപ്പാച്ചിലും, നടപ്പാത ഇല്ലാത്തതും, ഉള്ളത് തന്നെ ചതിക്കുഴികൾ ഉള്ളതാകുന്നതും, നായകളുടെ ശല്യവും എല്ലാം പുറത്ത് നടക്കാൻ പോകുന്നത് തന്നെ ഒരു റിസ്ക്ക് ആക്കുന്നു.
  3. വൈകീട്ടായാൽ നമ്മുടെ ഗ്രാമങ്ങളിൽ ചെറുപ്പക്കാർ  വോളിബോളോ ഫുട്‍ബോളോ കളിക്കുന്ന ‘ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്’ സംസ്കാരം ഒരിക്കൽ നമുക്ക് ഉണ്ടായിരുന്നു. ഇന്നത് കാണുന്നില്ല. ചിലയിടങ്ങളിൽ  ടർഫ് ഒക്കെ ഉണ്ടാകുന്നത് കാണുന്നത് സന്തോഷകരമാണ്, പക്ഷെ പൊതുവിൽ സ്പോർട്സ് രംഗത്ത് നമുക്ക് ഉണ്ടായിരിക്കുന്ന താല്പര്യം ക്രിക്കറ്റോ ഫുട്‍ബോളോ ടി വി യിലോ ഗ്രൗണ്ടിലോ കാണുന്നതായിട്ടാണ് മാറുന്നത്, കളിക്കുന്നതായിട്ടല്ല.
  4. ഇത് മാറണം. ഓരോ പഞ്ചായത്ത് – മുനിസിപ്പൽ വാർഡിലും പൊതുജനങ്ങൾക്ക്, സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പടെ, പകലും രാത്രിയും  സുരക്ഷിതമായി വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങൾ ഉള്ള നടപ്പാതയും ഓപ്പൺ ജിമ്മുകളും ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ അസംബ്ളി മണ്ഡലത്തിലും ഓരോ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ഓരോ പഞ്ചായത്തിലും ഡയാലിസിസ് സെന്ററും ആയുള്ള നമ്മുടെ ആരോഗ്യരംഗത്തെ വളർച്ച, വളർച്ചയല്ല, രോഗലക്ഷണം ആണ്.

വ്യക്തിപരമായി അത്ര നല്ല ആരോഗ്യ ഭക്ഷണ ശീലങ്ങൾ ഉള്ള ആളല്ല ഞാൻ. സ്ഥിരമായ യാത്രയാണ് അതിനൊരു എക്സ്ക്യൂസ്‌ ആയി പറയാറുള്ളത്. പക്ഷെ ഇത്തവണ ആശുപത്രികളിലൂടെയുള്ള യാത്ര ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ആവശ്യകത കൂടുതൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യകരമായി എൺപതിനപ്പുറം പോകാവുന്ന സാഹചര്യം എനിക്കുൾപ്പടെ ഉള്ള മലയാളികൾക്ക് ഇപ്പോൾ ഉണ്ട്. എന്നാൽ ഒരു ഗുരുതരമായ ജീവിത ശൈലി രോഗത്തിന് അടിമയായാൽ തീരുന്നത്ര കഴിവും കറക്കവും മാത്രമേ നമുക്കുള്ളൂ. എഴുപത് വയസ്സാകുന്നതിന് മുൻപ് തന്നെ ഒരു ഹോം നേഴ്‌സ് ഇല്ലാതെ എണീറ്റിരിക്കാൻ പോലും വയ്യാത്ത തരത്തിൽ ജിവിതത്തിന്റെ ഗുണനിലവാരം തകർന്നു പോകുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്പോൾ ‘ഇന്ന് നീ നാളെ ഞാൻ’ എന്ന് മനസ്സിൽ തോന്നുന്നുണ്ട്. ഒരു മെഡിക്കൽ ചെക്കപ്പിന് അപ്പുറത്തും ഇപ്പുറത്തും ഉള്ള തിരക്കേ നമുക്കൊക്കെ ഉള്ളൂ.

സ്വന്തം ആരോഗ്യത്തിലും കുടുംബത്തിന്റെ ആരോഗ്യത്തിലും സമൂഹത്തിന്റെ ആരോഗ്യത്തിലും കുറച്ചുകൂടി ശ്രദ്ധിക്കും എന്നും അതൊരു മുൻഗണന ആക്കും എന്നതുമാണ് ഈ വർഷത്തെ പുതുവത്സര പ്രതിജ്ഞ!

മുരളി തുമ്മാരുകുടി

Leave a Comment