പൊതു വിഭാഗം

ദുരന്തകാലത്തെ സ്‌കൂളുകൾ…

ഓരോ ദുരന്തകാലത്തും കുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു പ്രശ്നമാണ്. ദുരന്തം വരുമ്പോൾ തന്നെ സ്‌കൂളുകൾ അടക്കും. പല സ്‌കൂളുകളും ദുരന്തത്തിൽ തകർന്നിട്ടുണ്ടാകും. പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാംപുകളായി ഉപയോഗിക്കപ്പെടുന്നുണ്ടാകും. അധ്യാപകർക്കും കുട്ടികൾക്കും അപകടം സംഭവിച്ചിട്ടുണ്ടാകാം. അവരുടെ പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നഷ്ടപ്പെട്ടു എന്ന് വരാം. സ്‌കൂളിലേക്ക് വരാനുള്ള വഴി മോശമാകാം, കുട്ടികളെ സ്‌കൂളിൽ അയക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിന് ഇല്ലാതായി എന്നും വരാം.

ഏറ്റവും വേഗത്തിൽ കുട്ടികളുടെ വിദ്യാഭ്യാസം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് പല കാരണങ്ങളുണ്ട്.

 

  1. സമൂഹം സാധാരണനിലയിലേക്ക് വന്നു എന്നതിന്റെ ഒന്നാമത്തെ പ്രതിഫലനമാണ് സ്‌കൂൾ തുറക്കൽ.

 

  1. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുക എന്നത് മാതാപിതാക്കളുടെ ഏറ്റവും വലിയ പേടി ആണ്. അത് പുനഃസ്ഥാപിക്കുന്നതോടെ മനസ്സിലെ വലിയൊരു ഭാരം ഇറങ്ങുന്നു.

 

  1. കുട്ടികൾ വീട്ടിൽ നിന്നും മാറിനിൽക്കുമ്പോൾ മാതാപിതാക്കൾക്ക് മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയം കിട്ടുന്നു.

 

  1. കുട്ടികൾ സ്‌കൂളിൽ ഒരുമിച്ചു കൂടുമ്പോൾ അവർ ദുരന്തം മറന്ന് സന്തോഷത്തിലേക്ക് മടങ്ങാൻ തുടങ്ങുന്നു.

 

ഇക്കാരണങ്ങളാൽ ആയിരക്കണക്കിന് സ്‌കൂൾ കെട്ടിടങ്ങൾ തകരുന്ന ഭൂമികുലുക്കത്തിന് ശേഷവും ഒരാഴ്ചക്കുള്ളിൽ ക്യാംപിനുള്ളിലോ, മരത്തണലിലോ, മറ്റു സൗകര്യപ്രദമാമായ ഇടങ്ങളിലോ പഴയ അധ്യാപകരെയോ, സന്നദ്ധ സേവകരെയോ വെച്ച് പഴയ പുസ്തകങ്ങളോ പുതിയ വിഷയങ്ങളോ ഉപയോഗിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ മുൻകൈ എടുക്കാറുണ്ട്.

 

കേരളത്തിൽ ഇക്കാര്യത്തിൽ വലിയ വെല്ലുവിളികൾ ഒന്നുമില്ല. പ്രളയത്തിൽ പലയിടത്തും വെള്ളം കയറിയെങ്കിലും അധികം സ്‌കൂളുകൾ നശിച്ചതായി റിപ്പോർട്ടുകൾ ഇല്ല. കുട്ടികളെയും  അധ്യാപകരെയും നഷ്ടപ്പെട്ടിട്ടില്ല. റോഡുകൾ മിക്കതും സഞ്ചാര യോഗ്യമാണ്. കുട്ടികളുടെ പുസ്തകങ്ങൾ നഷ്ടപ്പെട്ടത് എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. അടുത്ത ഇരുപത്തി ഒൻപതാം തീയതി സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ ചെയ്യേണ്ട ചില നിർദ്ദേശങ്ങൾ.

 

  1. അത്യാവശ്യ സാഹചര്യത്തിൽ ഏതെങ്കിലും കുറച്ചു സ്‌കൂളുകളല്ലാതെ മറ്റൊരിടത്തും സ്‌കൂൾ തുറക്കുന്ന തീയതി മാറ്റിവെക്കരുത്. സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാംപുകളുണ്ടെങ്കിൽ ക്യാംപുകൾ കമ്മ്യൂണിറ്റി ഹാളുകളിലേക്കോ കല്യാണമണ്ഡപത്തിലേക്കോ മാറ്റുക. സ്‌കൂളുകൾ പ്രവർത്തനമാരംഭിക്കുന്നത് ഒരു മുൻഗണനാ വിഷയമാണ്.

 

  1. ദുരന്തം ബാധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്നായി തിരിക്കാം (1) ദുരന്തം  സ്‌കൂൾ കെട്ടിടത്തെ നേരിട്ട് ബാധിച്ച സ്‌കൂളുകൾ (2) കെട്ടിടം നേരിട്ട് ബാധിക്കപ്പെട്ടില്ലെങ്കിലും  ദുരന്തത്തിൽ അകപ്പെട്ട വിദ്യാർത്ഥികളോ അധ്യാപകരോ ഉള്ള സ്‌കൂളുകൾ (3) മറ്റുള്ളവ.

 

  1. ഏതു തരത്തിലുള്ള സ്‌കൂളാണെങ്കിലും കേരളത്തിലുള്ള എല്ലാ വിദ്യാർത്ഥികളും അധ്യാപകരും മറ്റുള്ളവരും ഈ ദുരന്തത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് ആദ്യമായി മനസിലാക്കുക.

 

  1. വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും സംഘർഷം രണ്ടു രീതിയിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് പൂർണ്ണമായി മനസ്സിലാക്കാൻ പറ്റാത്തതും, ഇനി ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമോ എന്ന പേടിയും, പുസ്തകങ്ങൾ നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അതിനെപ്പറ്റിയുള്ള വിഷമവും, പരീക്ഷയാകുമ്പോൾ പാഠഭാഗങ്ങൾ തീരുമോ എന്നൊക്കെയുള്ള കാര്യങ്ങളാണ് കുട്ടികളെ ആശങ്കാകുലരാക്കുന്നത്. സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ അധ്യാപകരുടെ മനസ്സിലുണ്ടാകും. അതിന് മുകളിലാണ് സ്‌കൂളിലെ പ്രശ്നങ്ങൾ, കെട്ടിടങ്ങളുടെ സുരക്ഷ, സ്‌കൂളിൽ ഉണ്ടായിരുന്ന റെക്കോർഡുകളുടെ അവസ്ഥ തുടങ്ങി പാഠഭാഗങ്ങൾ തീർക്കുന്നതും, കുട്ടികളുടെ സംഘർഷത്തെ മാനേജ് ചെയ്യുന്നതും. ഇവ രണ്ടും മനസ്സിലാക്കി വേണം ദുരന്തശേഷം സ്‌കൂൾ തുറക്കാൻ.

 

  1. സ്‌കൂൾ തുറക്കുന്നതിന് മുൻപ് ഈ ആഴ്ച തന്നെ, പറ്റിയാൽ നാളെത്തന്നെ, എല്ലാ സ്‌കൂൾ അധ്യാപകരുടെയും പി ടി എ യും മീറ്റിംഗ് പ്രത്യേകം നടത്തണം. സ്‌കൂൾ തുറക്കുമ്പോൾ സ്‌കൂളും അധ്യാപകരും കുട്ടികളും നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണം. അധ്യാപകരിലോ അധ്യാപകേതര സ്റ്റാഫിലോ ആർക്കെങ്കിലും വ്യക്തിപരമായി നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിക്കണം. അവർക്കുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യണം. കാര്യങ്ങളിൽ വേണ്ടത്ര അയവുകൾ അവർക്ക് കൊടുക്കുകയും വേണം.

 

  1. സ്‌കൂളുകൾക്കോ, സ്‌കൂളിലെ രേഖകൾക്കോ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടെങ്കിൽ “ഹെഡ്മിസ്ട്രസ്സിന് ഇത് ചെയ്യാമായിരുന്നു, അത് ചെയ്യാമായിരുന്നു” എന്നൊക്കെ ആളുകൾ കുറ്റപ്പെടുത്താൻ നോക്കും, കേരളത്തിലെ കാലാവസ്ഥാ പ്രവചനക്കാർ തൊട്ട് ദുരന്ത നിവാരണ അതോറിറ്റി വരെ ആരും തന്നെ ഈ ദുരന്തന്തിന്റെ വ്യാപ്തി മുന്നിൽ കണ്ടിട്ടില്ല എന്നുള്ളത് ഉറപ്പാണല്ലോ. കേരളത്തിലെ ഒരു അധ്യാപികയോ അധ്യാപകനോ അറിഞ്ഞുകൊണ്ട് സ്ഥാപനത്തിനോ കുട്ടികൾക്കോ നഷ്ടം ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല. പ്രളയം വരുന്നതിന് മുൻപ് എന്തെങ്കിലും പ്രതിരോധം എടുത്തവരെ അഭിനന്ദിക്കുന്നതിൽ മടി കാണിക്കരുത്. പക്ഷെ അങ്ങനെ ചെയ്യാത്തവരെ ഒട്ടും കുറ്റപ്പെടുത്തുകയും അരുത്. സ്‌കൂളുകളിലുണ്ടായ ഏതൊരു നഷ്ടത്തിനും ഒരു കാരണവശാലും അധ്യാപകരോ അനദ്ധ്യാപകരോ ഉത്തരവാദികൾ ആയിരിക്കില്ല എന്ന്  മുഖ്യമന്ത്രി തന്നെ പറയുന്നത് ഏറ്റവും നല്ല കാര്യമായിരിക്കും.

 

  1. ഈ ദുരന്തം ഏറെ ആളുകളെ  സാമ്പത്തിക ബുദ്ധിമുട്ടിൽ ആക്കിയിട്ടുണ്ട്. അപ്പോൾ സ്വകാര്യ സ്‌കൂളുകളിൽ കുട്ടികളെ വിടുന്നതിന് മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സാഹചര്യത്തിൽ കുട്ടികളെ സ്‌കൂൾ മാറ്റാനുള്ള ശ്രമം ഉണ്ടാകാം (മറ്റു രാജ്യങ്ങളിൽ കുട്ടികൾ സ്‌കൂളിൽ വരാത്ത സാഹചര്യം പോലും ഉണ്ടാകാറുണ്ട്). ഇത് മാതാപിതാക്കൾക്കും കുട്ടികൾക്കും  വലിയ മാനസിക സംഘർഷം ഉണ്ടാക്കും. ഇത് ഒഴിവാക്കണം. ഈ വർഷം ഈ ദുരന്തം കാരണം ഒരു കുട്ടി പോലും സ്‌കൂൾ മാറേണ്ട ആവശ്യം ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി പറയണം. അതിൻറെ ചിലവ് സ്‌കൂളുകൾ വഹിക്കാം, അല്ലെങ്കിൽ സർക്കാർ വഹിക്കാം, അതുമല്ലെങ്കിൽ പ്രശാന്ത് ബ്രോ ഒക്കെ ചെയ്യുന്നത് പോലെ ഒരു ക്ലിയറിങ്ങ് ഹൌസ് ഉണ്ടാക്കിയാൽ പൊതുസമൂഹത്തിൽ നിന്ന് തന്നെ കണ്ടെത്താം.  

 

8 . സ്‌കൂൾ തുറന്നു പ്രവർത്തിക്കുന്നതിന് മുൻപ് സ്‌കൂളിൽ കുറച്ചു കമ്മിറ്റികൾ ഉണ്ടാക്കണം, അധ്യാപകരും, പി ടി എ അംഗങ്ങളും, ഇപ്പോഴത്തെ സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തകരും അതിൽ അംഗങ്ങളാകണം. താഴെ പറയുന്ന കമ്മിറ്റികളാണ് വേണ്ടത്

 

  1. ദുരന്തത്തിന്റെ കണക്ക് കൂട്ടുന്നതിനുള്ള കമ്മിറ്റി (ദുരന്തം നേരിട്ട് ബാധിച്ച സ്‌കൂളുകളിൽ മാത്രം)
  2. കെട്ടിടം സുരക്ഷിതമാക്കുന്നതിനുള്ള കമ്മിറ്റി (ഇത് എല്ലാ സ്‌കൂളിലും ആകാം)
  3. കുട്ടികളുടെയും അധ്യാപകരുടേയും മാനസിക ആരോഗ്യം പഠിക്കാനും പരിഹരിക്കാനുമുള്ള കമ്മിറ്റി
  4. കുട്ടികൾക്കും അധ്യാപകർക്കും സ്‌കൂളിനും  വേണ്ടത്ര സാമ്പത്തിക സുരക്ഷ നൽകാനുള്ള കമ്മിറ്റി
  5. പ്രളയത്തെ തുടർന്നുള്ള നിയമ പ്രശ്നങ്ങൾ (കുട്ടികളുടെ രേഖകൾ നഷ്ടപ്പെട്ടത്, സ്‌കൂളിന്റെ തന്നെ രേഖകൾ നഷ്ടപ്പെട്ടത്) പരിഹരിക്കാൻ.
  6. പ്രളയം നേരിട്ട് ബാധിച്ചതും ദുരിതാശ്വാസ ക്യാംപ് നടത്തിയതിതുമായ എല്ലാ സ്‌കൂളുകളും അവർക്കുണ്ടായ നഷ്ടങ്ങൾക്ക് കൃത്യമായ രേഖകളുണ്ടാക്കണം. എല്ലാ നഷ്ടങ്ങളുടെയും ചിത്രം എടുത്തുവെക്കണം.

 

  1.  നേരിട്ട് ദുരന്തം ബാധിച്ച സ്‌കൂളുകളിൽ സ്‌ട്രക്‌ച്ചറൽ, ഇലക്ട്രിക്കൽ സുരക്ഷ, ലബോറട്ടറികളിലെ രാസവസ്തുക്കൾ വീണു പൊട്ടി മലിനമായിട്ടുണ്ടോ, സ്‌കൂളുകളിലെ കിണറുകൾ മലിനമായിട്ടുണ്ടോ, സ്‌കൂളിലെ കസേരയും മേശയും സുരക്ഷിതമാണോ എന്നതൊക്കെ പരിശോധിക്കണം.  

 

  1. ദുരിതാശ്വാസ ക്യാംപുകൾ നടത്തിയ സ്‌കൂളുകളിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ വലിയ മാലിന്യ നിക്ഷേപം ഉണ്ടാകും. ഇത് അവിടെ നിന്നും ഏറ്റവും വേഗത്തിൽ മാറ്റണം.

 

  1. ദുരിതാശ്വാസ ക്യാംപുകൾ ഇപ്പോഴും നടത്തുന്ന സ്‌കൂളുകളിൽ അധ്യാപനം നടത്തുകയാണെങ്കിൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കുട്ടികൾ ക്യാംപുകളിൽ പോകുന്നത് ഒഴിവാക്കണം.

 

  1. സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ ഈ ദുരന്തത്തിൽ നിന്നും ഈ തലമുറ പാഠം പഠിക്കുമെന്നും, ഇനി ഇങ്ങനെ ഒരു ദുരന്തം കേരളത്തിൽ നമ്മൾ ഉണ്ടാകാൻ അനുവദിക്കുകയില്ല എന്നും സ്വയമായിട്ടും, സ്വന്തം സ്‌കൂളിലും വീട്ടിലും സുരക്ഷയുടെ ഒരു സംസ്കാരം ഉണ്ടാക്കുമെന്നുമുള്ള ഒരു പ്രതിജ്ഞ അധ്യാപകരും വിദ്യാർത്ഥികളും എടുക്കണം. സുരക്ഷിതവും നൂതനവുമായ ഒരു കേരളം സൃഷ്ടിക്കും എന്ന് മുഖ്യമന്ത്രിയുടെ ഒരു സന്ദേശം എല്ലാ സ്‌കൂളുകളിലും നൽകണം.

 

  1. ഒരു സ്‌കൂളിൽ ഏതെങ്കിലും കുട്ടികളോ അധ്യാപകരോ മരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുക സാധാരണമായി ചെയ്യുമല്ലോ. പക്ഷെ ഈ ഇത്തവണ അത് കഴിഞ്ഞു ക്ലാസ് പിരിച്ചു വിടരുത്, ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യണം.

 

  1. എല്ലാ സ്‌കൂളുകളിലേയും ഒന്നാമത്തെ ദിവസം സുരക്ഷയെപ്പറ്റി ചർച്ച ചെയ്യാൻ ആയിരിക്കണം. ആദ്യമായി ദുരന്തകാലത്തെ അനുഭവങ്ങൾ സംസാരിക്കാൻ കുട്ടികൾക്ക് അവസരം കൊടുക്കണം. അവരുടെ ചിന്തകൾ, ആശങ്കകൾ എല്ലാം തുറന്നു പറയാൻ അവസരം കൊടുക്കണം.

 

  1. സ്‌കൂളിലെ സുരക്ഷാ വിഷയങ്ങൾ എന്തൊക്കെ ആയിരിക്കും എന്ന് ചർച്ച ചെയ്യുക (ഇത് ദുരന്തത്തിൽ പെടാത്ത സ്‌കൂളുകളിലും ചെയ്യണം). സ്‌കൂളിൽ ഒരു അപകടമുണ്ടായാൽ എങ്ങനെയാണ് അത് കൈകാര്യം ചെയ്യുക എന്ന് ചർച്ച ചെയ്യുക.

 

  1. ദുരന്തത്തിൽ നേരിട്ട് ഉൾപ്പെടാത്ത സ്‌കൂളുകളിൽ ദുരന്തത്തിൽ അകപ്പെട്ട നാടുകളിലെ സ്‌കൂളുകൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ചർച്ച ചെയ്യുക. വസ്തു വകകൾ സംഭരിക്കുന്നത് ശരിയായ രീതിയല്ല. ഉടൻ കൂടുതൽ പണം ശേഖരിക്കേണ്ട കാര്യവും ഇല്ല. ഏതെങ്കിലും ദുരിത ബാധിത സ്‌കൂളുകളെ സഹോദര സ്‌കൂൾ ആയി ഏറ്റെടുക്കുന്നത്, അവിടേക്ക് ഇവിടുത്തെ കുട്ടികൾ പോകുന്നത് ഒക്കെ പ്ലാൻ ചെയ്യണം. ജപ്പാനിൽ ദുരന്തത്തിൽ അകപ്പെട്ട സ്‌കൂളുകളിലേക്ക് മറ്റു പ്രദേശത്തു നിന്നുള്ള സ്‌കൂളുകളിൽ നിന്നും ഭാഗ്യ ചിഹ്നങ്ങളും കളിപ്പാട്ടങ്ങളും ഒക്കെ അയക്കുന്ന രീതിയുണ്ട്. ഇത് നമുക്കും ചെയ്തു നോക്കാവുന്നതാണ്.

 

  1. ഒരു ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ തിരിച്ചു പിടിക്കാവുന്നതല്ല ഈ ദുരന്തം കൊണ്ട് സ്കൂളുകളിൽ ഉണ്ടായിട്ടിരിക്കുന്ന നഷ്ടങ്ങളും കുട്ടികളുടെ മാനസിക അവസ്ഥയിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളും. ഇത് മനസ്സിൽ കണ്ടുവേണം സ്‌കൂളുകളിലെ ഇടപെടൽ തുടങ്ങാൻ.

 

ഈ വിഷയത്തിലേക്ക് ഞാൻ ഇനിയും തിരിച്ചു വരും.  തൽക്കാലം ഇത് എല്ലാവരും ഷെയർ ചെയ്യണം, അധ്യാപക സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ ടാഗ് ചെയ്യണം.

 

മുരളി തുമ്മാരുകുടി

 

#Ourfinesthour     

 

Leave a Comment