പാഠം ഒന്ന്. ചൈന
ചൈനയിൽ കൊറോണ വൈറസ് ഉണ്ടായ കാലം ഇപ്പോൾ നമ്മുടെ മനസ്സിലൊക്കെ ഏറെക്കുറെ പഴയ കാര്യമാണ്. അതിന് ശേഷം എത്രയോ നാടകീയ സംഭവങ്ങളാണ് നാം ലോകത്ത് കണ്ടത്. അതുകൊണ്ട് ചൈനയിൽ നിന്നും കൊറോണ റിപ്പോർട്ട് ചെയ്ത കാലം ഇപ്പോൾ ഒരു മങ്ങിയ ഓർമ്മയാണ്.
തുടക്കം ചൈനയിൽ നിന്നാണ് ഈ കൊറോണ വൈറസ് തുടങ്ങിയത് എന്നത് എല്ലാവരും അംഗീകരിക്കുന്നുണ്ട്. 2019 ഡിസംബർ മാസത്തിലാണ് ആദ്യത്തെ കേസ് ഉണ്ടായതെന്നും, അല്ല അതിന് മുൻപേ ഉണ്ടായിരുന്നു എന്നുമൊക്കെ ശാസ്ത്രീയ ചർച്ചകൾ ഉണ്ട്. അത് വിടാം. ആദ്യ കാലങ്ങളിൽ ഹുനാൻ സീ ഫുഡ് ഹോൾ സെയിൽ മാർക്കറ്റുമായി ബന്ധപ്പെട്ടാണ് രോഗികൾ ഉണ്ടായത്. ആദ്യത്തെ ഒരു മാസത്തോളം ഇത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒന്നാണെന്നും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല എന്നൊക്കെയാണ് വിചാരിച്ചിരുന്നതും, അതനുസരിച്ചാണ് പ്രതിരോധം ഏർപ്പെടുത്തിയിരുന്നതും.
ലോക്ക് ഡൌൺ
2020 ജനുവരി ഇരുപതിന് Guangdong ൽ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം കണ്ടെത്തിയപ്പോൾ ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് പ്രഖ്യാപിച്ചു. അപ്പോഴേക്കും മൊത്തം രോഗികളുടെ എണ്ണം മുന്നൂറോളം ആയിരുന്നു, ഭൂരിഭാഗവും വുഹാനിൽ ആയിരുന്നു.
ജനുവരി 22 ആയപ്പോഴേക്കും ചൈനയിൽ മൊത്തം 571 കേസുകളും 17 മരണങ്ങളും ആയി. പിറ്റേന്ന് രാവിലെ പത്തു മണിമുതൽ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ സന്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.
ഒരു കോടിയിൽ അധികം ജനസംഖ്യയുള്ള നഗരമാണ് വുഹാൻ. ലോക്ക് ചരിത്രത്തിൽ ഇത്തരത്തിൽ ഒരു ലോക്ക് ഡൌൺ ഉണ്ടായിട്ടില്ല.
“The lockdown of 11 million people is unprecedented in public health history, so it is certainly not a recommendation the WHO has made,” എന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.
എന്നാലും ചൈന മുന്നോട്ട് പോയി. വുഹാനിൽ മാത്രമല്ല, മറ്റു പല നഗരങ്ങളും ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ അഞ്ചുകോടിയോളം ആളുകൾ ലോക്ക് ഡൗണിൽ ആയി.
എബോളയുടെ കാലത്ത് ലൈബീരിയൻ തലസ്ഥാനത്ത് ഒരു പ്രദേശം മാത്രം ലോക്ക് ഡൌൺ ചെയ്യാൻ അധികാരികൾ ശ്രമിച്ചിരുന്നു. അത് വിജയമായില്ല. അത് കൊണ്ട് തന്നെ ഒരു കോടി ജനങ്ങളുള്ള നഗരം ലോക്ക് ഡൌൺ ചെയ്യാനുള്ള ശ്രമത്തെ വിദഗ്ദ്ധർ ഒരു നല്ല തന്ത്രമായല്ല എടുത്തത്.
China’s quarantine of more than 35 million people, almost certainly the largest in modern public-health history, is surprising and troubling experts who said such drastic restrictions rarely work and often backfire. (വാഷിംഗ്ടൺ പോസ്റ്റ്, ജനുവരി 25).
Cordoning off a region like China’s Hubei province pens the sick together with the uninfected. It increases the burden on authorities, who must ensure the flow of food, water and other supplies to the quarantined area. It is nearly impossible to enforce. And it sows distrust in government at a time when public support is essential, prompting people to evade the restrictions or refuse to report their symptoms, experts said.
“The first and golden rule of public health is you have to gain the trust of the population, and this is likely to drive the epidemic underground,” said Lawrence O. Gostin, a professor of global health law at Georgetown University. “The truth is those kinds of lockdowns are very rare and never effective.”
From a practical standpoint, “where does one draw the line?” asked Leana Wen, the former health commissioner for the city of Baltimore. “Many people work in the city and live in neighboring counties, and vice versa. Would people be separated from their families? How would every road be blocked? How would supplies reach residents?”
“We worked on numerous contingency plans to respond to outbreaks and other public-health crises,” she added. “To my knowledge, our health department had not considered a citywide quarantine.”
ആരോഗ്യ വിദഗ്ദ്ധർ മാത്രമല്ല, സാന്പത്തിക വിദഗ്ദ്ധരും ചൈനയുടെ ലോക്ക് ഡൗണിന് പിന്തുണ നൽകിയില്ല. ലോക്ക് ഡൌൺ പ്രഖ്യാപിച്ച അന്ന് തന്നെ ചൈനയിലെ സ്റ്റോക്ക് ഇൻഡക്സ് മൂന്നു ശതമാനം ഇടിഞ്ഞു.
വിദഗ്ദ്ധാഭിപ്രായം പൊതുവിൽ എതിരായിരുന്നിട്ടും, സാന്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നറിഞ്ഞിട്ടും, ചൈനയിലെ നേതൃത്വം മുന്നോട്ട് പോയി. രണ്ടുമാസത്തിനകം ചൈനയിലെ മൊത്തം കേസുകൾ നൂറിന് താഴേക്ക് വന്നു. അതിന് ശേഷം ഇന്ന് വരെ അത് ചൈനയിൽ നൂറിന് മുകളിൽ എത്തിയിട്ടില്ല. ആദ്യം തന്നെ കർശന നടപടികൾ എടുക്കുകയും അത് വേണ്ട തരത്തിൽ നടപ്പിലാക്കുകയും ചെയ്തത് കൊണ്ട് രാജ്യവ്യാപകമായി ഒരു ലോക്ക് ഡൌൺ നടപ്പിലാക്കാതെ ഈ രോഗത്തെ നിയന്ത്രിക്കാൻ അവർക്ക് പറ്റി.
ഈ രോഗത്തെ പറ്റി അധികം ഒന്നും അറിയാത്ത കാലത്താണ് ചൈനക്ക് ഇത് കൈകാര്യം ചെയ്യേണ്ടി വന്നത് എന്ന് കൂടി ഓർക്കണം. രോഗബാധിതരാകുന്ന നൂറുപേരിൽ പത്തുപേരും മരിക്കുന്ന സ്ഥിതിയായിരുന്നു ആദ്യം. പക്ഷെ 140 കോടി ജനസംഖ്യയുള്ള ചൈനയിൽ മൊത്തം കേസുകളുടെ എണ്ണം ഒരുലക്ഷത്തിൽ താഴെ പിടിച്ചു കെട്ടാൻ അവർക്ക് പറ്റി. ലോകത്തെ ഒന്നാമത്തെ ജനസംഖ്യയുള്ള ചൈന ഇപ്പോൾ മൊത്തം രോഗം വന്നവരുടെ കണക്കിൽ തൊണ്ണൂറ്റി ആറാം സ്ഥാനത്താണ്. പഠിക്കേണ്ട പാഠങ്ങൾ അനവധിയാണ്.
ഇന്ന് ലോകം കൊറോണയെ കൈകാര്യം ചെയ്യുന്പോൾ ആദ്യത്തേയും അവസാനത്തെയും ആയുധമായി പുറത്തെടുക്കുന്നത് ലോക്ക് ഡൌൺ തന്നെയാണ്. മഹാമാരികളെ എങ്ങനെ ചെറുക്കാമെന്നതിന് നമുക്ക് കിട്ടിയ വിലയേറിയ പാഠമായിരുന്നു ചൈനയിലെ ലോക്ക് ഡൌൺ.
പത്തു ദിവസത്തിൽ ഒരു ആശുപത്രി !!
ചൈനയിലെ കൊറോണക്കാലത്ത് ലോകത്തെ മൊത്തം അതിശയിപ്പിച്ച ഒന്നായിരുന്നു അവർ നിർമ്മിച്ച ആശുപത്രികൾ.
ലോക്ക് ഡൌൺ പ്രഖ്യാപിച്ച ജനുവരി ഇരുപത്തി മൂന്നിന് തന്നെ ആദ്യത്തെ ആയിരം കിടക്കകളുള്ള ആശുപത്രിക്ക് തുടക്കമിട്ടു. രണ്ടു ദിവസത്തിനകം 1600 കിടക്കകളുള്ള രണ്ടാമത്തെ ആശുപത്രിക്കും തുടക്കമിട്ടു. പത്തു ദിവസത്തിനകം ആ ആശുപത്രികളിൽ രോഗികളെ സ്വീകരിച്ചു തുടങ്ങി. കാര്യങ്ങൾ വേഗത്തിൽ ചെയ്യുന്നതിന് ചൈനക്കുള്ള കഴിവ് കൊറോണക്കാലത്തിന് മുൻപ് തന്നെ ലോകം മനസ്സിലാക്കിയിട്ടുള്ളതാണ്. കൊറോണക്കാലത്തും അവർ അത് തെളിയിച്ചു എന്ന് മാത്രം.
സാങ്കേതിക വിദ്യകളുടെ പ്രയോഗം
ചൈനയിലെ ആശുപത്രികളിൽ മരുന്നും ഭക്ഷണവും എത്തിക്കാൻ റോബോട്ടുകൾ ഉപയോഗിക്കുന്ന വീഡിയോ ആ കാലത്ത് ഏറെ കണ്ടിരുന്നല്ലോ. ആ സാങ്കേതിക വിദ്യ മാത്രമായിരുന്നില്ല ചൈന കൊറോണക്കാലത്ത് ഉപയോഗിച്ചത്. മരുന്നുകൾ വിവിധ പ്രദേശങ്ങളിൽ എത്തിക്കാനും പ്രത്യേക സ്ഥലങ്ങൾ അണുവിമുക്തമാക്കാനും ഡ്രോൺ ഉപയോഗിച്ചു. ലോക്ക് ഡൌൺ ലംഘനങ്ങൾ പരിശോധിക്കാൻ ഡ്രോൺ, നിർമ്മിത ബുദ്ധി, ഫേസ് റെകഗ്നീഷൻ ഇവ ഉപയോഗിച്ചു. രോഗം പരക്കുന്നത് മുൻകൂട്ടി പ്രവചിക്കാൻ നിർമ്മിത ബുദ്ധി ഉപയോഗിച്ചു. ശക്തമായ ശാസ്ത്ര സാങ്കേതിക വിദ്യകളും വിദഗ്ദ്ധരും ഉള്ളതുകൊണ്ടും അവർക്ക് കൊറോണക്കാലത്ത് മുന്നിട്ടിറങ്ങി പ്രവർത്തിക്കാൻ അവസരം നല്കിയതുകൊണ്ടും ആണ് ഇത് സാധ്യമായത്. ലോകം പഠിക്കേണ്ട പാഠമാണ്.
ഗവേഷണം
2020 ജനുവരിയിൽ തന്നെ ചൈനയിലെ പുതിയ രോഗബാധയെപ്പറ്റി ചൈനീസ് ഡോക്ടർമാർ ലോകപ്രശസ്തമായ ലാൻസെറ്റ് ജേർണലിൽ എഴുതി “Clinical features of patients infected with 2019 novel coronavirus in Wuhan, China”. ഫെബ്രുവരി മാസത്തിന്റെ അവസാനത്തോടെ ചൈന ആദ്യത്തെ വാക്സിൻ മനുഷ്യരിൽ പ്രയോഗിക്കുകയും ചെയ്തു.
ദുരന്തത്തിന് നടുവിൽ നിൽക്കുന്പോൾ ആളുകൾക്ക് അത് കൈകാര്യം ചെയ്യാനല്ലാതെ ഗവേഷണപ്രബന്ധം എഴുതാൻ സമയം കിട്ടിയെന്ന് വരില്ല. അതിൻറെ ഔചിത്യവും ചോദ്യം ചെയ്യപ്പെടാം. പക്ഷെ ഏതൊരു ദുരന്തകാലത്തും അതിലെ പാഠങ്ങൾ പഠിക്കുക എന്നത് പ്രധാനമാണ്.
ആരോഗ്യ രംഗത്തെ പുതിയ നിക്ഷേപങ്ങൾ
പൊതുവിൽ സന്പദ് വ്യവസ്ഥക്ക് കോട്ടമുണ്ടായ വർഷമായിരുന്നല്ലോ 2020. സർക്കാരിന്റെ നികുതി വരുമാനത്തിൽ 3.9 ശതമാനം കുറവുണ്ടായി. പക്ഷെ പൊതുജനാരോഗ്യ രംഗത്ത് ചൈനയിൽ 15.3 ശതമാനം കൂടുതൽ നിക്ഷേപം ഈ വർഷത്തിൽ നടത്തി. മൊത്തം 1.3 ട്രില്യൺ യുവാൻ (രണ്ടു ലക്ഷം കോടിയോളം രൂപ) ആണ് 2020 ൽ ചൈന ആരോഗ്യ രംഗത്തിന് വേണ്ടി ചെലവാക്കിയത്.
ഇനിവരുന്ന കാലത്ത് ലോക രാജ്യങ്ങൾ ആരോഗ്യ രംഗത്ത് ചിലവ് വർധിപ്പിക്കണം എന്ന കാര്യത്തിൽ ഇപ്പോൾ രണ്ടഭിപ്രായം ഇല്ല. കൊറോണ കഴിയുന്പോൾ ശങ്കരൻ തെങ്ങിൽ നിന്നും ഇറങ്ങുമോ എന്നേ നോക്കാനുള്ളൂ.
സാന്പത്തിക ഉത്തേജനം
സന്പദ് വ്യവസ്ഥയുടെ ഏതാണ്ട് നാലു ശതമാനം വരുന്ന മൂന്നര ലക്ഷം കോടി രൂപയോളമാണ് സർക്കാർ സാന്പത്തിക ഉത്തേജന പാക്കേജ് ആയി മുന്നോട്ട് വച്ചത്. അനാവശ്യ ചിലവുകൾ വെട്ടിക്കുറക്കും, മിലിട്ടറി രംഗത്തേക്കുള്ള ചിലവിന്റെ വളർച്ച കുറയ്ക്കും എന്നൊക്കെ വേറെ പ്രഖ്യാപനങ്ങളും നടപടികളും ഉണ്ടായി. തൊഴിൽ രംഗത്തും വ്യവസായ രംഗത്തും ഇത് വലിയ മാറ്റം ഉണ്ടാക്കി. 2021 ആയപ്പോഴേക്കും ചൈനയിലെ സന്പദ്‌വ്യവസ്ഥ 2020 ൽ ഉണ്ടായ കോട്ടങ്ങൾ മറികടന്ന് അതിവേഗത്തിൽ കുതിക്കുകയാണ്.
രോഗം നിയന്ത്രണത്തിൽ ആകുന്നതോടെ സന്പദ്‌വ്യവസ്ഥയും തൊഴിൽ രംഗവും നമ്മൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ തിരിച്ചു വരും എന്ന നല്ല വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്.
#അതിജീവനത്തിന്റെപാഠങ്ങൾ എന്നത് മറ്റു രാജ്യങ്ങളിലെ അനുഭവങ്ങളിൽ നിന്നും എന്ത് പഠിക്കാം എന്ന ഉദ്ദേശത്തോടെ ഉള്ളതാണ്. അവിടെ എന്ത് ചെയ്തില്ല, ഇവിടെ എന്തൊക്കെ ചെയ്തു എന്നതൊന്നും ഈ ലേഖന പരന്പരയുടെ ഭാഗമല്ല. മറ്റു രാജ്യങ്ങളിലെ പരാജയങ്ങളിൽ നിന്നും പാഠം പഠിക്കാമെങ്കിലും തൽക്കാലം അതും ഇവിടെ ഞാൻ ചർച്ച ചെയ്യുന്നില്ല.
നാളെ ഇറ്റലി
സുരക്ഷിതരായിക്കുക.
മുരളി തുമ്മാരുകുടി
Leave a Comment